ബിയോണ്ട് ദ സെവൻ സീസിന്റെ മായാജാലം - മലയാളം ഫാന്റസി ത്രില്ലർ (Beyond the seven seas - Review)
- De Kochi
- Apr 24
- 2 min read

ഫാന്റസിയുടെ ലോകം
വെള്ളിത്തിരയിലെ പെരുന്തച്ചനായിരുന്ന തിലകൻ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യമുണ്ട്. “ ഫാന്റസികളുടെ സ്ഥാനം ചിത്രകഥകളിൽ മാത്രം ഒതുങ്ങിയാൽ മതി, എന്നു കരുതുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. അവരാണ് ഇൻഡ്യൻ ചലച്ചിത്രലോകത്ത് ഒരു സൂപ്പർമാനേയോ, സ്പൈഡർമാനേയോ സൃഷ്ടിക്കുന്നതിൽ നിന്ന് സംവിധായകരെ പിന്തിരിപ്പിക്കുന്നത്.”
ഒന്നു ചിന്തിച്ചാൽ അദ്ദേഹത്തിന്റെ ആ കണ്ടെത്തൽ അല്ലെങ്കിൽ അഭിപ്രായം ശരിയാണെന്ന് മനസിലാകും. ചിത്രകഥകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച അതിമാനുഷരും, കഥാപാത്രങ്ങളും വെള്ളിത്തിരയിൽ പരാജയപ്പെട്ടതിന്, പ്രത്യേകിച്ചും മലയാള ചലച്ചിത്രരംഗത്ത്, ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. പ്രേക്ഷകരുടെ ചിന്താഗതിയ്ക്ക് പിന്നിലെ രഹസ്യം ചികഞ്ഞാൽ മനസിലാകുന്ന ഒന്നുണ്ട്. ഴോണർ (Genre) അറിഞ്ഞ് സിനിമ കാണുന്ന പ്രേക്ഷകർ ഇവിടെ കുറവാണ് എന്നത് തന്നെ.
ഹൊറർ ഴോണറിലുള്ള ചിത്രം കാണാൻ കയറുന്ന പ്രേക്ഷകർ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളും, അടിപൊളി ഗാനങ്ങളും പ്രതീക്ഷിച്ച് കയറിയാൽ ചിത്രം എത്ര നന്നായാലും പോരെന്നു പറയും. ഭീതിയുടെ സൗന്ദര്യവും, അതു ജനിപ്പിക്കുന്ന ഉദ്വേഗവും തിരിച്ചറിയാൻ കഴിയാതെ പ്രേക്ഷകർ നിരാശരാകും. അവരുടെ അഭിപ്രായം പങ്കുവയ്ക്കലിൽ തീയറ്ററുകളിൽ നിന്ന് ഭാവിയിൽ പ്രേക്ഷകർ അകലും. ഇത്രയും പറഞ്ഞത്, ഇതേ കാരണത്താൽ തീയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രത്തെ പരിചയപ്പെടുത്താൻ വേണ്ടിയാണ്.
ബിയോണ്ട് ദ സെവൻ സീസ്
പ്രതീഷ് ഉത്തമൻ, സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച് 2022 ൽ തീയറ്ററിൽ എത്തിയ ചിത്രമാണ് ബിയോണ്ട് ദ സെവൻ സീസ്. (Beyond the seven seas)കൂടുതൽ പറയും മുൻപ്, ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ് എന്ന കാര്യം വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.
പ്രശസ്ത താരങ്ങളുടേയോ, വലിയ സാങ്കേതികപ്രവർത്തകരുടേയോ തണലിലല്ലാതെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ ചിത്രമാണ് ബിയോണ്ട് ദ സെവൻ സീസ്. പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ ചിത്രം തുടക്കത്തിൽ പിന്നോട്ട് പോകാനുള്ള കാരണവും ഇതുതന്നെയാണ്. എന്നാൽ ബിയോണ്ട് ദ സെവൻ സീസിലെ താരങ്ങളുടെ അസാന്നിധ്യം ആസ്വാദനത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല എന്ന കാര്യം ചിത്രം കണ്ടവർ സാക്ഷ്യപ്പെടുത്തിയ ഒന്നാണ്.
ചിത്രത്തിൽ ഓരോ കാഥാപാത്രങ്ങളേയും അവതരിപ്പിച്ച നടീനടന്മാർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. തുടക്കക്കാരും പരിചിത മുഖങ്ങളും ഒന്നു പോലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നു.

ഏഴാം കടലിനപ്പുറത്തെ അത്ഭുതലോകം
ഒരു യുവാവിന്റെ സാധാരണ ജീവിതത്തിൽ നിന്ന്, അവനെ അത്ഭുത ലോകത്തിലേയ്ക്ക് എത്തിക്കുന്ന പുസ്തകത്താളുകൾ, പ്രേക്ഷകർക്കു മുന്നിൽ ഒരു അത്ഭുത ലോകം തന്നെ തുറന്നിടുന്നു. എന്നാൽ അത് വി എഫ് എക്സിന്റെ ആഡംബരം കൊണ്ട് ഞെട്ടിക്കുന്ന ഒന്നല്ല താനും.
കഥയിലെ അത്ഭുതം, അതിനു പിന്നിലെ രഹസ്യം, അവിടേയ്ക്ക് പ്രേക്ഷകരെ എത്തിക്കുവാൻ ആവശ്യത്തിനുള്ള വി എഫ് എക്സും, കലാസംവിധായകന്റെ കഴിവും മികച്ച രീതിയിൽ സംവിധായകർ വിദഗ്ധമായി തന്നെ ഉപയോഗിച്ചിരിക്കുന്നു.
ഏഴു കടലുകൾപ്പുറത്തെ കാഴ്ചയും, ലോകവും, അതിനു പിന്നിലെ രഹസ്യവും പ്രേക്ഷകരെ അവരുടെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുക തന്നെ ചെയ്യും. അലാവുദ്ദീനും അത്ഭുതവിളക്കും, പഞ്ചതന്ത്രകഥകളും വിസ്മയിപ്പിച്ചിട്ടുള്ള ഒരു കുട്ടിക്കാലം നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ, തീർച്ചയായും ഈ ചിത്രം നിങ്ങൾക്ക് ആസ്വദിക്കാനാകും.
അത്ഭുതലോകത്തിൽ അവസാനം പ്രേക്ഷകരെ കാത്തിരിക്കുന്നത്, കനിവിന്റെ കാത്തിരിപ്പിന്റെ കഥയാണ്. അതിൽ എത്തിപ്പെടും വരെ ചിത്രം കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും, ആ അത്ഭുത ലോകത്തിന്റെ രഹസ്യം തേടിക്കൊണ്ടിരിക്കും.
ഡോക്ടേഴ്സ് ട്രീറ്റ്മെന്റ്
ഡോക്ടർമാർക്കെന്താണ് സിനിമയിൽ കാര്യം എന്നു ചോദിച്ചാൽ, അവരാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒറ്റ വാക്കിലുള്ള ഉത്തരം. ഇരുപത്തഞ്ചോളം ഡോക്ടർമാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.
സംവിധായികയായ ഡോ. സ്മൈലി ടൈറ്റസ്, ഗാനങ്ങൾക്ക് വരികളും സംഗീതവും ഒരുക്കിയിരിക്കുന്ന ഡോ. ഉണ്ണികൃഷ്ണ വർമ, ഡോ. വിമൽ കുമാർ തുടങ്ങി നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, അഭിനേതാക്കളായ ഡോ. സുധീന്ദ്രൻ, ഡോ. ഹൃദ്യമേരി, ഡോ. ഗൗരി ഗോപൻ തുടങ്ങി ആതുര സേവകരുടെ നീണ്ട നിര തന്നെ അണിയറ പ്രവർത്തകർക്കിടയിലുണ്ട്.
ഈ അവധിക്കാലത്ത്
ഉചിതമായ സമയത്ത് തന്നെയാണ് ബിയോണ്ട് ദ സെവെൻ സീസിന്റെ അത്ഭുതലോകം ഓടിടിയിൽ എത്തിയിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കണ്ടാസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് ബിയോണ്ട് ദ സെവെൻ സീസ്.
കുറവുകൾ / നെഗറ്റീവ് മാർക്ക്സ്
ഒരു ചലച്ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിലൊരു കുറവു കണ്ടെത്തി പറഞ്ഞില്ലെങ്കിൽ കേൾക്കുന്നവർ സംശയിക്കും. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി മാത്രമായി സംസാരിച്ചതായി അവർ കരുതും. അതു കാരണത്താൽ സംസാരിക്കുന്നവരും അങ്ങനെ എന്തെങ്കിലുമൊക്കെ പറയും.
കുറവായി പറയാൻ ഒന്നും തന്നെ എനിക്ക് തോന്നിയില്ലെങ്കിലും, ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ്സിനു വേണ്ടി ചിത്രീകരിച്ച ഗാനം അധികപ്പറ്റായി തോന്നി. ചിത്രം കാണുന്നവർ ആ ഗാനം കൂടി കണ്ടു തീർത്തിട്ട് മാത്രം സ്ക്രീൻ ഓഫ് ചെയ്യുക.
コメント